തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വൈദ്യുതമീറ്ററിൽ നിന്നും വാതിലിലേക്ക് കറണ്ട് കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമം. മഞ്ചവിളാകം സ്വദേശി രമ്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് സംഭവം.
വൈദ്യുതമീറ്ററിൽ നിന്നും വയർ ഘടിപ്പിച്ച് അത് വീടിന്റെ മുൻവശത്തെ വാതിലിൽ ചുറ്റിവച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ മൂത്തമകൻ അലൻ വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു.
എന്നാൽ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററിൽ നിന്നും കറണ്ട് കടത്തിവിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു.
ഇവർ അറിയിച്ചതിനെത്തുടർന്ന് മാരായമുട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.
.രമ്യ ഏറെനാളായി ഭർത്താവുമായി അകന്ന് കഴിയുകയാണ്. കുടുംബതർക്കമാണോ കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കുടുംബാംഗങ്ങളുടെയെല്ലാം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.